രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്ന പ്ലസ്‌ടു വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: രക്താർബുദത്തെത്തുടർന്ന് (ബ്ലഡ് കാൻസർ) ചികിത്സയിലായിരുന്ന പ്ലസ്‌ടു വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. ഉപ്പള പുളിക്കുത്തി അഗർത്തിമുലയിലെ കെ.പി. പൗലോസ് – ശാന്തി ഡിസൂസ ദമ്പതികളുടെ മകൾ കെ.പി. നിഷ്‌മിത (18) ആണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിടവാങ്ങിയത്. മംഗളൂരു ബെൽമെട്ട ഗവ. കോളേജിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയായിരുന്നു.

നിഷ്‌മിതയുടെ ജീവൻ തിരികെപ്പിടിക്കാൻ നാടൊന്നാകെ ഒന്നിച്ചിറങ്ങി വലിയ പോരാട്ടമാണ് നടത്തിയത്. അടിയന്തര ചികിത്സയ്ക്കായി നൂറ്റമ്പതിലധികം കുപ്പി രക്തമാണ് നാട്ടുകാരും സുമനസ്സുകളും ചേർന്ന് നൽകിയത്. എന്നാൽ പ്രാർത്ഥനകളെയും ശ്രമങ്ങളെയും വിഫലമാക്കി രോഗം മൂർച്ഛിച്ചതോടെ നിഷ്‌മിത യാത്രയായി. ഒരു നാടിന്റെ മുഴുവൻ സ്നേഹവും കരുതലുമായി നിന്ന പെൺകുട്ടിയുടെ വിയോഗം നാട്ടുകാരെയാകെ തീരാക്കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

സഹോദരങ്ങൾ: കെ.പി. നിഷ, കെ.പി. നിഷാന്ത്.

മൃതദേഹം കയ്യാർ ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *