ഉപ്പള: നേരിയ മഴ പെയ്താൽ പോലും കുളമാകുന്ന റോഡിലൂടെ ദുരിതയാത്രയൊഴിയാതെ നാട്ടുകാർ. മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള മുസോടി- കണ്ണംകുളം- മണിമുണ്ട റോഡാണ് വർഷങ്ങളായി ടാറിങ് നടത്താതെ പൂർണ്ണമായും തകർന്ന നിലയിലുള്ളത്. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ തന്നെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായ സ്ഥിതിയിലാണ്.
മുസോടിയിൽ നിന്നും ആരംഭിക്കുന്ന റോഡിന്റെ ഒന്നര കിലോമീറ്ററോളം ഭാഗമാണ് വൻ കുഴികൾ രൂപപ്പെട്ട് പൂർണ്ണമായി തകർന്നു കിടക്കുന്നത്. മത്സ്യത്തൊഴിലാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന തീരദേശ മേഖലയാണിത്. അടിയന്തിരമായി ഒരു മെഡിക്കൽ സർവീസ് ആവശ്യമായി വന്നാൽ പോലും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത തരത്തിലാണ് റോഡിന്റെ അവസ്ഥയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, റോഡ് പൂർണ്ണമായും ചെളിനിറഞ്ഞ് യാത്രായോഗ്യമല്ലാതാകുമെന്ന ആശങ്കയിലാണ് പ്രദേശം. വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി താൽക്കാലികമായെങ്കിലും റോഡിലെ കുഴികൾ അടച്ച് യാത്രാസൗകര്യം ഒരുക്കണമെന്നും, മഴ കഴിഞ്ഞ ഉടൻ തന്നെ റോഡ് പൂർണ്ണമായി റീടാറിങ് നടത്തി നന്നാക്കാൻ അധികൃതർ തയ്യാറാകണമെന്നുമാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.













Leave a Reply