പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കെ വിധി തട്ടിയെടുത്തു; പതിനാറുകാരൻ ശിവദേവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരണിഞ്ഞ് കാസർകോട് പനയാൽ

കാസർകോട്: പനയാൽ ബങ്ങാട്ടെ പതിനാറുകാരന്റെ അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി. ബങ്ങാട്ടെ ഭാസ്ക്കരൻ – ശാന്ത ദമ്പതികളുടെ മകൻ ശിവദേവ് (16) ആണ് അന്തരിച്ചത്.

ഇന്ന് (വെള്ളി) പുലർച്ചെ മൂന്ന് മണിയോടെയാണ് കുട്ടിക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിൽ നിന്ന് പത്താം ക്ലാസ് വിജയിച്ച്, പ്ലസ് വൺ പ്രവേശനത്തിനു കാത്തിരിക്കുന്നതിനിടയിലാണ് ശിവദേവിനെ മരണം കവർന്നത്.

മകന്റെ മരണവിവരമറിഞ്ഞ് ഗൾഫിലായിരുന്ന പിതാവ് ഭാസ്ക്‌കരൻ വൈകുന്നേരത്തോടെ നാട്ടിലെത്തിയിട്ടുണ്ട്. ശ്രീദേവ് ആണ് ശിവദേവിന്റെ സഹോദരൻ. പ്രദേശത്തെ സജീവ ബാലസംഘം പ്രവർത്തകനും ബങ്ങാട് എകെജി ക്ലബ്ബ് അംഗവുമായിരുന്നു ശിവദേവ്. അകാലത്തിലുള്ള ഈ വേർപാട് പനയാൽ ഗ്രാമത്തെ ഒന്നടങ്കം വലിയ ശോകത്തിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *