സീതാംഗോളി കൊലപാതകം: പ്രതി മണിക്കൂറുകൾക്കകം പിടിയിൽ; കൊലപാതക കാരണം മദ്യലഹരിയിലെ തർക്കം

കാസർകോട്: സീതാംഗോളിയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള നായ്ക്കാപ്പ് കോട്ടക്കാറിലെ ശ്രീനിവാസ (39) ആണ് പിടിയിലായത്. കുമ്പള ഇൻസ്പെക്ടർ ബൈജു കെ. ജോസ്, എസ്.ഐമാരായ സി. സനിത്, അനന്തകൃഷ്ണൻ ആർ. മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
മദ്യലഹരിയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു
ചൊവ്വാഴ്ച രാവിലെ ഷഫായത്തും ശ്രീനിവാസയും തമ്മിൽ നിസ്സാര കാര്യങ്ങളെച്ചൊല്ലി വാക്കേറ്റം ഉണ്ടായിരുന്നു. മദ്യലഹരിയിൽ ഉണ്ടായ ഈ തർക്കമാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. മരവടി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. രക്തം പുരണ്ട മരവടി സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
സംഭവം ഇങ്ങനെ
നീർച്ചാൽ ബാപ്പാലിപ്പൊനം കുണ്ടിക്കാനയിലെ സഫാഹിദ് (ഷഫായത്ത് – 35) നെയാണ് ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ സീതാംഗോളി ബിവറേജ് ഷോപ്പിന് സമീപത്തെ കെട്ടിടത്തിന് പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് ഉറപ്പിച്ച പൊലീസ്, ഷഫായത്തുമായി തർക്കത്തിലേർപ്പെട്ട ശ്രീനിവാസയെ ഉടൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.
വിടവാങ്ങിയത് നാല് മക്കളുടെ പിതാവ്
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

  • പിതാവ്: ഇബ്രാഹിം
  • മാതാവ്: പരേതയായ ഖദീജ
  • ഭാര്യ: തബ്സീറ
  • മക്കൾ: സിനാൻ, തമീസ്, ഷാസിം, ദുവ മെഹഖ്
  • സഹോദരങ്ങൾ: മുസ്തഫ, കലന്തർ, ലത്തീഫ്, സഹദ്, സലാം, ഉബൈദുള്ള, താഹിറ, ഫൗസിയ, സമീറ.

Leave a Reply

Your email address will not be published. Required fields are marked *