ആലപ്പുഴ: കള്ളനെന്ന അപമാനപ്പേരും പേറി ഏഴു വർഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി നേടി 65-കാരനായ രമേശ് കുമാർ. മാല മോഷണക്കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ട് ജയിൽവാസമനുഭവിച്ച ചെട്ടികുളങ്ങര കൈതതെക്ക് സ്വദേശിയായ രമേശനെ മാവേലിക്കര മജിസ്ട്രേട്ട് കോടതി പൂർണ്ണമായും കുറ്റവിമുക്തനാക്കി. കസ്റ്റഡിയിൽ തന്നെയ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വരും ദിവസങ്ങളിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് രമേശന്റെയും കുടുംബത്തിന്റെയും തീരുമാനം.
47 ദിവസത്തെ ജയിൽവാസം, നഷ്ടപ്പെട്ട ജോലി
2019 നവംബറിലാണ് സംഭവങ്ങളുടെ തുടക്കം. ചെട്ടികുളങ്ങര ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ മാല മോഷണം പോയ കേസിൽ, പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് രമേശനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം ചെയ്യാതിരുന്നിട്ടും 47 ദിവസമാണ് അദ്ദേഹത്തിന് റിമാൻഡിൽ കഴിയേണ്ടി വന്നത്.
അറസ്റ്റിലാകുമ്പോൾ സ്കൂൾ ബസ് ഡ്രൈവറായിരുന്ന രമേശന് കേസോടെ ജോലി നഷ്ടപ്പെടുകയും ബന്ധുക്കളും സമൂഹവും ഒറ്റപ്പെടുത്തുകയും ചെയ്തു. തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി വരികയായിരുന്നു അദ്ദേഹം.
യഥാർത്ഥ കള്ളൻ പിടിയിലായിട്ടും നീളുന്ന നീതി
രമേശൻ ജയിലിൽ കിടക്കവേ, മേഖലയിൽ നിരവധി മാല മോഷണങ്ങൾ നടത്തിയ മറ്റൊരു പ്രതി പിടിയിലാവുകയും ഇയാൾ ചെട്ടികുളങ്ങരയിലെ മോഷണം താനാണ് ചെയ്തതെന്ന് പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പരാതിക്കാരി ആദ്യ മൊഴിയിൽ ഉറച്ചുനിന്നതോടെ രമേശന് നിരപരാധിത്വം തെളിയിക്കാൻ 7 വർഷത്തോളം വിചാരണയും നിയമപോരാട്ടവും നടത്തേണ്ടി വന്നു.
‘ഇനിയൊരാൾക്കും ഈ ഗതി വരരുത്’
പ്രോസിക്യൂഷന് രമേശനെതിരെയുള്ള കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മാവേലിക്കര മജിസ്ട്രേട്ട് കോടതി ഇയാളെ വെറുതെ വിട്ടത്.
“തനിക്കെതിരെ വ്യാജ കേസ് ചുമത്തി കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഭാവിയിൽ മറ്റൊരാൾക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുത്,” – രമേശനും മകനും വ്യക്തമാക്കി.
ലഭിച്ച നീതിയിൽ ആശ്വാസമുണ്ടെങ്കിലും, നഷ്ടപ്പെട്ട 7 വർഷങ്ങളും നേരിട്ട അപമാനവും തിരികെ ലഭിക്കില്ലെന്ന വേദനയിലാണ് ഈ 65-കാരൻ.
















Leave a Reply