കാസർകോട്: ക്രമസമാധാന നില തകർക്കുന്നവർക്കും ലഹരി മാഫിയകൾക്കുമെതിരെ ജില്ലയിൽ പോലീസിന്റെ ശക്തമായ നടപടി. റേഞ്ച് തലത്തിൽ നടത്തിയ വിപുലമായ രാത്രികാല കോമ്പിങ് ഓപ്പറേഷനിൽ നിരവധി കുറ്റവാളികളും ലഹരിമരുന്ന് സംഘങ്ങളും വലയിലായി. ഒരേസമയം അതിർത്തികൾ അടച്ചുപൂട്ടി (Border Sealing) നടത്തിയ മിന്നൽ പരിശോധനയിലാണ് വലിയ വിജയം പോലീസ് നേടിയത്.
അതിർത്തികൾ അടച്ചുപൂട്ടി പരിശോധന; രണ്ടായിരത്തോളം വാഹനങ്ങൾ അരിച്ചുപെറുക്കി
സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് 14 പ്രധാന പോയിന്റുകളിൽ പൂർണ്ണമായും അതിർത്തികൾ അടച്ചുപൂട്ടിയായിരുന്നു പോലീസിന്റെ പരിശോധന. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 336 വാഹനങ്ങൾ ഉൾപ്പെടെ ആകെ 1,962 വാഹനങ്ങൾ പോലീസ് സംഘം അരിച്ചുപെറുക്കി. സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിക്കാൻ 49 മൊബൈൽ പട്രോളിങ് യൂണിറ്റുകളെയും നിയോഗിച്ചിരുന്നു.
ലഹരിമരുന്ന് കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി വിവിധ സ്റ്റേഷൻ പരിധികളിലെ 52 ഹോട്ടലുകളിലും ഹോം സ്റ്റേകളിലും പോലീസ് നേരിട്ടെത്തി പരിശോധന നടത്തി. പൊതുജനങ്ങൾ തടിച്ചുകൂടുന്ന 32 റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
57 വാറന്റ് പ്രതികൾ വലയിൽ; ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്
വർഷങ്ങളായി നിയമപാലകരെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 7 എൽ.പി (Long Pending) വാറന്റ് പ്രതികളെയും, ജാമ്യമില്ലാ വാറന്റ് നിലവിലുണ്ടായിരുന്ന 50 പ്രതികളെയും കോമ്പിങ് ഓപ്പറേഷനിലൂടെ പോലീസ് പിടികൂടി. കൂടാതെ ഗുണ്ടാ നിയമ പ്രകാരം നിരീക്ഷണത്തിലുള്ള 9 വ്യക്തികളുടെ വീടുകളിലും പോലീസ് നേരിട്ടെത്തി പരിശോധന നടത്തി. മുൻകാല കുറ്റവാളികളും സാമൂഹിക വിരുദ്ധരുമായ 25 പേരെയും നിരീക്ഷിച്ചു.
12 ലഹരിമരുന്ന് കേസുകൾ; ചന്തേരയിൽ മാത്രം 5 കേസുകൾ
ഓപ്പറേഷനിൽ ആകെ 12 മാരക ലഹരിമരുന്ന് (NDPS) കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ചന്തേര സ്റ്റേഷൻ പരിധിയിൽ നിന്ന് മാത്രം 5 കേസുകൾ പിടികൂടി. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 42 പേർക്കെതിരെ കേസെടുത്തു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ചോദ്യം ചെയ്ത 80 പേർക്കെതിരെയും, മറ്റ് പ്രാദേശിക നിയമലംഘനങ്ങൾക്ക് 46 പേർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു.
കുമ്പള കഞ്ചാവ് കേസിലെ ഒളിവിൽ കഴിഞ്ഞ പ്രതിയും പിടിയിൽ
കോമ്പിങ് ഓപ്പറേഷനിടെ കുമ്പള പോലീസ് സ്റ്റേഷനിലെ വൻ ലഹരി കേസിലെ (Cr No 377/26, 32.2 കിലോ കഞ്ചാവ് പിടികൂടിയ കേസ്) ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഹൊസ്ദുർഗ് പോലീസ് പിടികൂടി. അജാനൂർ തെക്കേപ്പുറം സ്വദേശി ലാവാ സമീർ എന്ന സമീർ ടി.എം (39) ആണ് പിടിയിലായത്.
വരും ദിവസങ്ങളിലും കുറ്റവാളികളെയും ലഹരി മാഫിയകളെയും അടിച്ചമർത്താൻ ഇത്തരം കർശനമായ മിന്നൽ പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.













Leave a Reply