മൊഗ്രാൽ പുത്തൂർ: മധുവാഹിനി പുഴയ്ക്ക് കുറുകെ കമ്പാർ – പേരാൽക്കണ്ണൂർ പാലം നിർമ്മിച്ച് നൽകണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിക്ക് നിവേദനം സമർപ്പിച്ചു. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. അബ്ദുള്ള കുഞ്ഞിയാണ് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ഈ ആവശ്യം ഉന്നയിച്ച് മന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകിയത്. പാലം യാഥാർത്ഥ്യമായാൽ ഗതാഗത മേഖലയിലും പ്രദേശത്തിന്റെ സമഗ്ര വികസനത്തിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ കമ്പാറിൽ നിന്നും പേരാൽക്കണ്ണൂരിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ ജനങ്ങൾ ഏകദേശം 16 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട ദുരിതാവസ്ഥയിലാണ്. എന്നാൽ മധുവാഹിനി പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുകയാണെങ്കിൽ ഈ ദൂരം വെറും 2 കിലോമീറ്ററായി കുറയും. ഇത് യാത്രാസമയവും വലിയ രീതിയിലുള്ള സാമ്പത്തിക ചെലവും ലാഭിക്കാൻ ജനങ്ങളെ സഹായിക്കും.
നിർദിഷ്ട കമ്പാർ – പേരാൽക്കണ്ണൂർ പാലം യാഥാർത്ഥ്യമാകുന്നതോടെ മൊഗ്രാൽ പുത്തൂർ, കുമ്പള, പുത്തിഗ, ബദിയടുക്ക എന്നീ നാല് പഞ്ചായത്തുകളാണ് പരസ്പരം ബന്ധിപ്പിക്കപ്പെടുക. ഈ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ, തൊഴിലാളികൾ, കർഷകർ, വ്യാപാരികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് പാലം നേരിട്ട് പ്രയോജനപ്പെടും.
യാത്രാസൗകര്യം മെച്ചപ്പെടുന്നതിന് പുറമെ പ്രദേശത്തിന്റെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ വളർച്ചയ്ക്കും ഇത് പുതിയ അവസരങ്ങൾ തുറന്നുനൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. എ. അബ്ദുള്ള കുഞ്ഞി നിവേദനത്തിൽ വ്യക്തമാക്കി. ജനങ്ങളുടെ ഏറെക്കാലത്തെ ഈ സ്വപ്ന പദ്ധതിക്ക് അടിയന്തരമായി അനുമതി നൽകി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നാണ് പഞ്ചായത്തിന്റെ അഭ്യർഥന. നാടിന്റെ വികസന ചരിത്രത്തിൽ നിർണായക നാഴികക്കല്ലാകുന്ന പദ്ധതിക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നാട്ടുകാർ.













Leave a Reply