കാസർകോട്: പുത്തിഗെ അംഗഡിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ കവാടത്തിൽ രാഷ്ട്രീയ പാർട്ടിയുടെ പേരെഴുതിവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് ഒടുവിൽ താൽക്കാലിക ശമനം. സ്കൂൾ ഗേറ്റിന്റെ തൂണിൽ എഴുതിവെച്ചിരുന്ന സി.പി.എം ബാഡൂർ ലോക്കൽ കമ്മിറ്റിയുടെ പേര് കഴിഞ്ഞ ദിവസം രാത്രിയോടെ പാർട്ടി തന്നെ ഇടപെട്ട് നീക്കം ചെയ്തു. സംഭവത്തിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്ന സൂചനകൾ ശക്തമായതോടെയാണ് വിവാദം ഒഴിവാക്കാൻ എഴുത്തുകൾ മായ്ച്ചു കളഞ്ഞത്.
സി.പി.എം നേതാവായിരുന്ന കെ.എസ്. അബ്ദുൽ റഹ്മാന്റെ സ്മരണയ്ക്കായി ബാഡൂർ ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയതായിരുന്നു ഈ കവാടം. ഇതിന്റെ തൂണുകളിലാണ് ചുവപ്പ് നിറത്തിൽ ‘കെ.എസ്. മെമ്മോറിയൽ ഗേറ്റ്’, ‘സി.പി.ഐ.എം ബാഡൂർ ലോക്കൽ കമ്മിറ്റി’ എന്നിങ്ങനെ എഴുതിവെച്ചിരുന്നത്. ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രധാന കവാടത്തിൽ തന്നെ രാഷ്ട്രീയ പാർട്ടിയുടെ പേര് സ്ഥാപിച്ചതിനെതിരെ പ്രാദേശികമായി വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.
ജില്ലാ പഞ്ചായത്ത് യോഗത്തിൽ വാക്കേറ്റം
കഴിഞ്ഞ ദിവസം നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലും ഈ വിഷയം വലിയ ചർച്ചയായി മാറി. സ്കൂൾ ഉൾപ്പെടുന്ന ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗം ജെ.എസ്. സോമശേഖരയാണ് (കോൺഗ്രസ്) വിഷയം യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. യു.ഡി.എഫ് അംഗങ്ങൾ ഇത് ഏറ്റെടുക്കുകയും എൽ.ഡി.എഫ് അംഗങ്ങൾ സംഭവത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ യോഗത്തിൽ ഇരുവിഭാഗവും തമ്മിൽ ശക്തമായ വാക്കേറ്റമുണ്ടായി.
വർഷങ്ങൾക്ക് മുൻപ് ബാഡൂർ ലോക്കൽ കമ്മിറ്റി ഇവിടെ ഒരു കമാനം നിർമ്മിച്ച് നൽകിയിരുന്നുവെന്നും, പിന്നീട് റോഡ് നവീകരിച്ചപ്പോൾ മൂന്നരലക്ഷം രൂപ ചെലവഴിച്ച് കമാനം മാറ്റി നിർമ്മിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പാർട്ടിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
വിദ്യാഭ്യാസ മന്ത്രിക്കും പരാതി
വിഷയത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സോമശേഖര സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്കും ഔദ്യോഗികമായി പരാതി അയച്ചിരുന്നു. സ്കൂൾ കവാടത്തിലെ രാഷ്ട്രീയ ബോർഡിനെതിരെ സമൂഹമാധ്യമങ്ങളിലും വലിയ രീതിയിലുള്ള വിമർശനം ഉയർന്നുവന്ന പശ്ചാത്തലത്തിലാണ്, ഒടുവിൽ കഴിഞ്ഞ ദിവസം രാത്രിയോടെ സി.പി.എം പ്രാദേശിക നേതൃത്വം തന്നെ ഇടപെട്ട് തൂണിലെ എഴുത്തുകൾ പൂർണ്ണമായും നീക്കം ചെയ്തത്.













Leave a Reply