കിഴക്കൻകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കവർന്ന കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിൽ

കാസർകോട്: ചിറ്റാരിക്കാൽ കിഴക്കൻകാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കാണിക്കപ്പണം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകൾക്കകം ചിറ്റാരിക്കാൽ പോലീസിന്റെ പിടിയിലായി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ചിറ്റാരിക്കാൽ തകിടിയേൽ ഹൗസിൽ രാജേഷ് ബി.ടി (49) യെയാണ് പോലീസ് അതിവേഗം വലയിലാക്കിയത്.
കഴിഞ്ഞ ഞായറാഴ്ച (17/05/2026) അർദ്ധരാത്രിയോടെയാണ് നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. ക്ഷേത്രത്തിനകത്ത് അതിക്രമിച്ച് കയറിയ പ്രതി, അകത്തിരുന്ന ഭണ്ഡാരവും കാണിക്കവഞ്ചിയും പുറത്തേക്ക് എടുത്തുകൊണ്ടുപോയി കുത്തിപ്പൊളിക്കുകയായിരുന്നു. പണം മുഴുവൻ കവർന്ന ശേഷം ഒഴിഞ്ഞ ഭണ്ഡാരം ക്ഷേത്രപരിസരത്ത് തന്നെ ഉപേക്ഷിച്ച് രാജേഷ് കടന്നുകളയുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ മോഷണവിവരം പുറത്തറിഞ്ഞതോടെ ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തി ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച നിർണ്ണായക സൂചനകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി രാജേഷാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി.
തിങ്കളാഴ്ച രാവിലെ ചെറുപുഴയിൽ വെച്ചാണ് നാടകീയമായ രംഗങ്ങൾക്കൊടുവിൽ പ്രതി പിടിയിലാകുന്നത്. പോലീസിനെ കണ്ട വെപ്രാളത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രാജേഷിനെ പോലീസ് സംഘം പിന്തുടർന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതിയുടെ ബാഗ് പരിശോധിച്ചപ്പോൾ മോഷ്‌ടിച്ച മുഴുവൻ കാണിക്കപ്പണവും കണ്ടെടുത്തു. ഈ പണവുമായി ഇരിട്ടി ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസ് വലയിലാകുന്നത്.
ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ ഉമേഷ് കെ.വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ ശ്യാമകുമാർ, എ.എസ്.ഐമാരായ മധു, സുനിൽ അബ്രഹാം, നൗഷാദ് എം.ടി.പി, ബ്രിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത് പി, മുഹമ്മദ് നിയാസ്, ഷിന്റോ എന്നിവരുണ്ടായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *