കാസർകോട്: ഹൊസങ്കടിയിലെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി യുവതിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യസൂത്രധാരൻ പിടിയിലായി. കുഞ്ചത്തൂർ സ്വദേശി പി.എം. അബൂബക്കറിനെ(40)യാണ് മഞ്ചേശ്വരം പൊലീസ് മംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാൾ.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
2026 ജനുവരിയിൽ ഹൊസങ്കടി ടൗണിലെ ഒരു ലോഡ്ജിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോഡ്ജിലെ 206-ാം നമ്പർ മുറിയിലുണ്ടായിരുന്ന യുവതിയെയും ആൺസുഹൃത്തിനെയും അഞ്ചംഗ സംഘം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും നിർബന്ധപൂർവ്വം നഗ്നരാക്കി ഒന്നിച്ച് നിർത്തി മൊബൈൽ ഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തി.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെയും സുഹൃത്തിന്റെയും കൈവശമുണ്ടായിരുന്ന 5,000 രൂപയും മൊബൈൽ ഫോണും സംഘം തട്ടിയെടുത്തു. ഇതിന് പിന്നാലെ ദൃശ്യങ്ങൾ നശിപ്പിക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്നും പ്രതികൾ ആവശ്യപ്പെടുകയായിരുന്നു.
അറസ്റ്റ് നടപടികൾ:
കേസിലെ മറ്റ് നാല് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അബൂബക്കർ ഒളിവിൽ പോയതിനെ തുടർന്ന് ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലായിരുന്നു. ഇതിനിടെയാണ് മംഗളൂരുവിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്.
മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ ജിജിഷിന്റെ നേതൃത്വത്തിൽ എസ്ഐ വൈഷ്ണവ്, എഎസ്ഐ ഫിലിപ്പ് തോമസ്, സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് മംഗളൂരുവിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഹൊസങ്കടിയിലെ ലോഡ്ജിൽ യുവതിയുടെയും സുഹൃത്തിന്റെയും നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച സൂത്രധാരൻ പിടിയിൽ













Leave a Reply