കാസർകോട്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു. ബേഡകം തലേക്കുന്നിലെ മുഹമ്മദ് ഇയാസ് എന്ന ഒൻപതു വയസ്സുകാരൻ മരണപ്പെട്ടത് ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അതേസമയം, കുട്ടിയുടെ ശസ്ത്രക്രിയയിൽ പിഴവോ സാങ്കേതിക വീഴ്ചയോ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ച പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജൻ അന്വേഷണ സംഘത്തിന് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
രക്ഷിതാക്കളുടെ പരാതി, പരിയാരത്ത് പോസ്റ്റുമോർട്ടം
ഡോക്ടറുടെ അനാസ്ഥയും ശസ്ത്രക്രിയയിലെ പിഴവുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് വിധേയമാക്കിയത്. സംഭവത്തിൽ പോസ്റ്റുമോർട്ടത്തിൻ്റെ വിശദമായ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കൂ എന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഭവിച്ചത് എന്ത്?
ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് മുഹമ്മദ് ഇയാസിനെ ചികിത്സയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അരയ്ക്ക് താഴെ ജനറൽ അനസ്തേഷ്യ നൽകിയ ശേഷമാണ് ശസ്ത്രക്രിയാ നടപടികൾ ആരംഭിച്ചത്. എന്നാൽ ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
അതേസമയം, കുട്ടി മരണപ്പെട്ടതിന് ശേഷം മാത്രമാണ് ആശുപത്രി അധികൃതർ വിവരം തങ്ങളെ അറിയിച്ചതെന്ന ഗുരുതരമായ ആരോപണം കുട്ടിയുടെ പിതാവ് ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.













Leave a Reply