കാസർകോട്: സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട്ട് ബി ജെ പിയുടെ ശക്തമായ പ്രതിഷേധം. കാസർകോട് കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന പ്രതിഷേധ പരിപാടി ബി ജെ പി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി ഉദ്ഘാടനം ചെയ്തു.
വാഗ്ദാനങ്ങൾ നടപ്പിലാക്കണം: എം എൽ അശ്വിനി
തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ അധികൃതർ തയ്യാറാകണമെന്ന് എം എൽ അശ്വിനി ആവശ്യപ്പെട്ടു. മെയ് 15ന് ശേഷം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് അധികൃതർ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഈ കാലാവധി കഴിഞ്ഞിട്ടും പ്രഖ്യാപനം നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് അശ്വിനി കുറ്റപ്പെടുത്തി.
ബസിനുള്ളിൽ കയറി മഹിളാ മോർച്ചയുടെ വേറിട്ട പ്രതിഷേധം
പ്രതിഷേധ സമരത്തിന് കെ എസ് രമണി, മധൂർ പഞ്ചായത്ത് പ്രസിഡന്റ് സുാനി ഷാൻബോഗ്, ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അശ്വിനി തുടങ്ങിയവർ നേതൃത്വം നൽകി. മംഗളൂരു ഭാഗത്തേക്ക് പോകേണ്ട ബസിനുള്ളിൽ കയറി ഇരുന്നായിരുന്നു മഹിളാ മോർച്ച പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇത് ഡിപ്പോയിൽ ചെറിയ രീതിയിൽ തർക്കങ്ങൾക്ക് കാരണമായി.
കവാടം ഉപരോധിച്ചു; ഒടുവിൽ അറസ്റ്റ്
ബസിൽ നിന്നും ഇറങ്ങിയ പ്രവർത്തകർ പിന്നീട് കെ എസ് ആർ ടി സി ഡിപ്പോയുടെ പ്രധാന കവാടം ഉപരോധിക്കുകയായിരുന്നു. ഡിപ്പോയിലേക്കുള്ള ബസുകളുടെ വരവും പോക്കും തടസ്സപ്പെട്ടതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വനിതാ പോലീസിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വേണം; കാസർകോട് ഡിപ്പോ ഉപരോധിച്ച് ബിജെപിയുടെ വേറിട്ട പ്രതിഷേധം













Leave a Reply