മംഗളൂരുവിൽ രേഖകളില്ലാതെ താമസം; ബംഗ്ലാദേശുകാരായ 8 നിർമ്മാണ തൊഴിലാളികൾ സുരത്കലിൽ അറസ്റ്റിൽ

മംഗളൂരു: സുരത്കലിൽ മതിയായ രേഖകളില്ലാതെ അനധികൃതമായി താമസിക്കുകയായിരുന്ന എട്ട് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. സുരത്കലിലും പരിസര പ്രദേശങ്ങളിലും വിദേശ പൗരന്മാർ നിയമവിരുദ്ധമായി തങ്ങുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരത്കൽ പൊലീസ് നടത്തിയ മിന്നൽ റെയ്‌ഡിലാണ് ഇവർ പിടിയിലായത്.

ബംഗ്ലാദേശിലെ രാജാഷാഹി, ഗോദാഹരി സ്വദേശികളായ മുഹമ്മദ് അക്താർ അലി (36), മുഹമ്മദ് റഖ്ബുർ ഹസ്സൻ (44), മുഹമ്മദ് അജ്റുൽ ഇസ്ലാം (38), മുഹമ്മദ് ജാഹിദ് ഹുസൈൻ (18), മുഹമ്മദ് ബിലാൽ ശുഹൈബ് (21), മുഹമ്മദ് അസ്ബിൻ ഹുസൈൻ ഷൻ്റോ (37), മുഹമ്മദ് സാമുവൽ ഹുസൈൻ (23) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

പിടിയിലായവരെല്ലാം പ്രദേശത്തെ വിവിധ നിർമ്മാണ മേഖലകളിൽ തൊഴിലാളികളായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ത്യയിൽ തങ്ങുന്നതിന് ആവശ്യമായ പാസ്‌പോർട്ടോ വിസയോ ഉൾപ്പെടെയുള്ള യാതൊരുവിധ യാത്രാരേഖകളും ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ സുരത്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *