ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെയും സിജെപിയുടെയും (CJP) പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമായതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്.
സമരക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. എന്നാൽ പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ആദ്യം കേന്ദ്ര സർക്കാർ. പ്രധാനെ മാറ്റിനിർത്തുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, മന്ത്രി രാജിവെക്കാതെ സമരരംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രക്ഷോഭകരും ശക്തമായി പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാറിന് വഴങ്ങേണ്ടി വന്നു.
രാജ്യവ്യാപക പ്രതിഷേധ മുന്നറിയിപ്പ്
ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിനാണ് സിജെപി ആഹ്വാനം ചെയ്തിരുന്നത്. മന്ത്രി രാജി വെച്ചില്ലെങ്കിൽ ഡൽഹി നഗരം സമരക്കാരെക്കൊണ്ട് നിറയുമെന്നും തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രക്ഷോഭകർ മുന്നറിയിപ്പ് നൽകിയിരുന്നു.
നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനമുണ്ടായത്.
















Leave a Reply