കുമ്പള: കുമ്പള സർക്കാർ ആശുപത്രിയിലെ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ പോലീസ് എടുത്ത നിയമനടപടികളെ ‘കള്ളക്കേസ്’ എന്ന് ചിത്രീകരിച്ച് നടത്തുന്ന പ്രചാരണങ്ങൾ തികച്ചും വസ്തുതാവിരുദ്ധവും രാഷ്ട്രീയ ലാക്കോടെയുള്ളതുമാണെന്ന് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ അഷ്റഫ് കർള പ്രസ്താവനയിൽ വ്യക്തമാക്കി.
ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ഭയരഹിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഇല്ലാതാവുകയും, പുറത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളും ഭീഷണികളും കാരണം സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അധികൃതരും ജീവനക്കാരും ചേർന്ന് പോലീസിൽ പരാതി നൽകിയത്. നിർഭയമായി ജോലി ചെയ്യാനുള്ള ആരോഗ്യപ്രവർത്തകരുടെ അവകാശം സംരക്ഷിക്കാനും രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാനുമാണ് ഈ നിയമപരമായ നടപടികൾ സ്വീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസുകളെ കള്ളക്കേസെന്ന് അപലാപിച്ച് മാർച്ചുകളും വ്യാജപ്രചാരണങ്ങളും നടത്തുന്നത് പൊതുജനങ്ങളോടും രോഗികളോടുമുള്ള വെല്ലുവിളിയാണ്. ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്ന ഇത്തരം നീക്കങ്ങൾ ആശുപത്രിയുടെ നിലനിൽപ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കും.
സാധാരണക്കാരും പാവപ്പെട്ടവരുമായ നൂറുകണക്കിന് രോഗികൾ ദിവസേന ആശ്രയിക്കുന്ന ഈ പൊതുജനാരോഗ്യ കേന്ദ്രത്തെ തകർക്കാനും മോശമായി ചിത്രീകരിക്കാനും നടത്തുന്ന നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും സംഘടനകളും നേതാക്കളും പിന്മാറണമെന്ന് അഷ്റഫ് കർള ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭങ്ങൾ മാറ്റിവെച്ച് ആശുപത്രിയുടെ വികസനത്തിനും സുഗമമായ നടത്തിപ്പിനും വേണ്ടി നിലകൊള്ളുന്നവർക്ക് പിന്തുണ നൽകാനും, മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താനും എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.














Leave a Reply