കാസർകോട്: നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിൽ നടന്ന വൻ കവർച്ചാ കേസിലെ പ്രതിയെ പോലീസ് അതിസാഹസികമായി പിടികൂടി. പത്തനംതിട്ട സ്വദേശിയായ വിഷ്ണു (32) ആണ് നീലേശ്വരം പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ ഇയാളെ വെള്ളിയാഴ്ച വാളയാറിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നിലവിൽ നീലേശ്വരത്ത് എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് 24-നായിരുന്നു കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിൽ നാടിനെ നടുക്കിയ കവർച്ച നടന്നത്. മോഷണത്തിനായി ക്ഷേത്രത്തിന്റെ 11 പൂട്ടുകളാണ് പ്രതി തകർത്തത്. തുടർന്ന് അകത്തുകടന്ന് 6 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മുപ്പതിനായിരത്തോളം രൂപ കവരുകയായിരുന്നു.
പ്രതിയെ കണ്ടെത്താനായി നീലേശ്വരം പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്. നീലേശ്വരം ഇൻസ്പെക്ടർ കെ. അജിത, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ എൻ. എം. രമേശൻ, സുഗുണൻ, ശ്രീജിത്ത്, രമേശൻ, ഗിരിഷ് കുമാർ പള്ളികൈ, മഹേഷ് കാങ്കോൽ, അജിത്ത് പളളിക്കര എന്നിവരും സ്ക്വാഡ് അംഗങ്ങളായ നിഗേഷ്, ദിനേശ്, നിഖിൽ എന്നിവരും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ തമിഴ്‌നാട് അതിർത്തിയായ വാളയാറിൽ വെച്ച് വലയിലാക്കിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.












Leave a Reply