ആലുവയിൽ 8 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം

കൊച്ചി: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. പെരുമ്പാവൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റ് വിവിധ വകുപ്പുകളിലായി 35 വർഷം കഠിന തടവും പ്രതി അനുഭവിക്കണം. തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണ് പ്രതി ക്രിസ്റ്റൽ രാജ്.

2023 സെപ്റ്റംബർ 7നായിരുന്നു കേസി ആസ്പദമായ സംഭവം നടന്നത്. ആലുവ എടയപ്പുറത്ത് മാതാപിതാക്കൾക്കൊപ്പം വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പുലർച്ചെയാണ് പ്രതി തട്ടിക്കൊണ്ട് പോയത്. ജനലിലൂടെ കൈകടത്തി വാതിൽ തുറന്നാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. വീടിന് സമീപത്തുള്ള പാടത്തേയ്ക്ക് കൊണ്ടുപോയാണ് പ്രതി പെൺകുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികൾ തെരച്ചിൽ തുടങ്ങിയതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

പിന്നീട് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് പ്രതി തട്ടിയെടുത്ത മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോൾ ആലു പുഴയിലേയ്ക്ക് ചാടിയ പ്രതിയെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യം. പിടികൂടുമ്പോൾ പ്രതിയുടെ സഞ്ചിയിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *