പാലക്കാട്: ജില്ലയിൽ വൻ ലഹരിവേട്ട. ഒരു കിലോഗ്രാമോളം എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുമായി യുവതിയടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക ദക്ഷിണ കന്നഡ സ്വദേശി ബി. ഫാത്തിമ (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
എംഡിഎംഎക്ക് പുറമെ കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽഎസ്ഡി (LSD) സ്റ്റാമ്പുകൾ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ വലിയ ശേഖരമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.
സിനിമയെ വെല്ലുന്ന ചേസ്; വാഹനം കുറുകെയിട്ട് പിടികൂടി
കഴിഞ്ഞ മൂന്ന് ദിവസമായി ഡാൻസാഫ് (DANSAF) ടീമും പോലീസും ഈ ലഹരിസംഘത്തെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്നാട്ടിലെ കുനിയമ്പുത്തൂർ ഭാഗത്തുനിന്നുതന്നെ സംഘം സഞ്ചരിച്ച കാറിനെ പോലീസ് പിന്തുടർന്നു. പോലീസിന്റെ നിരീക്ഷണം മനസ്സിലാക്കിയ സംഘം വേലന്താവളം വഴി ചിറ്റൂരിലൂടെ റൂട്ട് മാറ്റി പാലക്കാട്ടേക്ക് കടക്കാൻ ശ്രമിച്ചു. എന്നാൽ ഒലവക്കോട് ജംഗ്ഷനിൽ വെച്ച് പോലീസ് തടയുകയായിരുന്നു. നിർത്താതെ മുന്നോട്ട് നീങ്ങിയ ഇവരുടെ കാറിന് മുന്നിൽ പോലീസ് വാഹനം കുറുകെയിട്ടാണ് സംഘത്തെ കീഴ്പ്പെടുത്തിയത്.
ഡീസൽ ടാങ്കിനടുത്ത് രഹസ്യ അറ; 3 മണിക്കൂർ നീണ്ട പരിശോധന
വാഹനം തടഞ്ഞുവെച്ചെങ്കിലും പ്രതികൾ പോലീസുമായി ഒട്ടും സഹകരിച്ചിരുന്നില്ല. വളരെ വിദഗ്ധമായി ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരുന്നതിനാൽ പിടിയിലാകില്ലെന്ന ഉറപ്പിലായിരുന്നു സംഘം. പുലർച്ചെ 2 മണിക്ക് ആരംഭിച്ച വിശദമായ പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നു. ഒടുവിൽ പുലർച്ചെ അഞ്ചുമണിയോടെ കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേകം തയ്യാറാക്കിയ അറയിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് മാരക ലഹരിമരുന്നുകൾ കണ്ടെടുത്തത്.
വലയിലായത് വൻ ലഹരി മാഫിയയുടെ പ്രധാന കണ്ണികൾ
റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി വന്നിറങ്ങിയ ഒരാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ ലഹരിക്കടത്തിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന്, ലഹരിസംഘത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ വ്യക്തിയെ ഞായറാഴ്ച രാത്രി ഒലവക്കോട് താണാവ് ഭാഗത്ത് വെച്ച് ആഡംബര കാറടക്കം ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് തിങ്കളാഴ്ച പുലർച്ചെ നടന്ന വൻ ലഹരിവേട്ടയിലേക്ക് വഴിവെച്ചത്.
പിടിയിലായവർ വൻ ലഹരി മാഫിയ ശൃംഖലയിലെ കണ്ണികൾ മാത്രമാണെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മുഖ്യസൂത്രധാരന്മാരെ കണ്ടെത്താനായി അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.















Leave a Reply