നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി പിടിയിൽ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഒളിവിൽ പോയ സജിക്കായി പൊലീസ് നാല് അംഗങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയായിരുന്നു. പൊലീസ് നായയും ഡ്രോണും ഉപയോഗിച്ചാണ് ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ വീടിന് സമീപത്തെ പറമ്പിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് സജി പൊലീസിനോട് പറഞ്ഞു. വീടിന് സമീപത്തെ വലിയ പാറ ഇടുക്കിലായിരുന്നു ഒളിച്ചിരുന്നത്. പിന്നീട് ഡ്രോൺ ഉൾപ്പടെ തിരച്ചിലിനായി പറത്തിയപ്പോൾ അവിടെ നിന്ന് രക്ഷപ്പെടാനായി മറ്റൊരിടത്തേക്ക് പോകുംവഴിയാണ് ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടുന്നത്.അവശനായ നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. ഇയാളെ മെഡിക്കൽ പരിശോധനകൾക്കായി എത്തിച്ചു.

അതേസമയം, നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും തന്നെയെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ ഉണ്ടായിരുന്ന വസ്ത്രങ്ങളാണ് കൊല്ലപ്പെട്ടത് മേരിക്കുട്ടിയും റെജിയും ആണെന്ന് തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്. പോസ്റ്റ്‌മോർട്ടം പരിശോധന പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018ൽ കാണാതായ സംഭവത്തിൽ പൊലീസ് തുടരന്വേഷണത്തിന് ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *