രൂപം മാറ്റിയിട്ടും കുടുങ്ങി; ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച ഡോ. സിറിയക് ഒളിവില്‍ കഴിഞ്ഞത് വാഗമണ്ണില്‍

ഇടുക്കി: അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ഥിനി ജാസ്ലിയയെ വാഹനം ഇടിച്ചുതെറിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ഡോ. സിറിയക് പി. ജോര്‍ജ് ഒടുവില്‍ പോലീസിന്റെ പിടിയിലായി. വാഗമണ്ണിലെ കണ്ണംകുളത്തിന് സമീപമുള്ള ഒരു ഹോം സ്റ്റേയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ വാഗമണ്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ താടി പൂര്‍ണ്ണമായും വടിച്ച് രൂപം മാറ്റിയ നിലയിലായിരുന്നു ഇയാള്‍. രഹസ്യവിവരത്തെത്തുടര്‍ന്ന് മഫ്തിയിലെത്തിയ പോലീസ് സംഘം പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു.
കഴിഞ്ഞ മാസം 28-ാം തീയതിയാണ് ജോലി കഴിഞ്ഞ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജാസ്ലിയയെ സിറിയക് ഓടിച്ച കാര്‍ അതിക്രൂരമായി ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് ശേഷം പരിക്കേറ്റ പെണ്‍കുട്ടിക്ക് വൈദ്യസഹായം നല്‍കാനോ വാഹനം നിര്‍ത്താനോ തയ്യാറാകാതെ ഇയാള്‍ കടന്നുകളയുകയായിരുന്നു. ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്ന ജാസ്ലിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മരണാനന്തരം തന്റെ അവയവങ്ങള്‍ ദാനം ചെയ്തുകൊണ്ട് നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ജാസ്ലി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *