കൊച്ചി: കോതമംഗലം സിഐയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി തുടങ്ങി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ ആറുപേരെ കഴിഞ്ഞ മാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ അർജുൻ ആയങ്കി സമൂഹമാധ്യമത്തിലൂടെ കോതമംഗലം സിഐ പ്രശാന്തിനെതിരെ ഭീഷണിസ്വഭാവമുള്ള പോസ്റ്റ് പങ്കുവെച്ചതോടെയാണ് പുതിയ വിവാദം ഉയർന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യത്തിൽ കഴിയുന്നതിനിടെ നടത്തിയ ഈ പരാമർശങ്ങൾ ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
‘കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്’ എന്ന തലക്കെട്ടോടെയായിരുന്നു അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൊലീസ് നടപടി ചിലരെ പ്രീതിപ്പെടുത്തുന്നതിനായിരുന്നുവെന്നും തങ്ങൾക്കെതിരായ നടപടികൾക്ക് നിയമപരമായും മറ്റ് മാർഗങ്ങളിലൂടെയും മറുപടി നൽകുമെന്നും പോസ്റ്റിൽ പരാമർശിച്ചിരുന്നു.
അതേസമയം, വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ വേളയിൽ പുന്നേക്കാട് റിസോർട്ടിൽ നിന്നാണ് അർജുൻ ആയങ്കിയെയും സുഹൃത്തുക്കളെയും കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളെന്ന് സംശയിക്കുന്നവരും സംഘത്തിലുണ്ടായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ഇവർ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കോടതി സ്വീകരിക്കുന്ന തുടർനടപടികൾ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.















Leave a Reply