കാസർകോട്: കോവിഡ് മഹാമാരിയുടെ സമയത്ത് ലോക്ക്ഡൗൺ ഉത്തരവുകൾ ലംഘിച്ച് പിക്കപ്പ് ഓട്ടോയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. ഒരു വർഷത്തെ കഠിനതടവിനും 20,000 രൂപ വീതം പിഴയടക്കാനുമാണ് കോടതി ഉത്തരവിട്ടത്. പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം അധികതടവ് അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നുണ്ട്.
കാഞ്ഞങ്ങാട് ബല്ല ആവിക്കരയിലെ ക്വാർട്ടേഴ്‌സിൽ താമസക്കാരനായ കെ. ആഷിഖ് (30), കല്ലൂരാവി പഴയകടപ്പുറം അഫ്‌സൽ മൻസിലിലെ അസ്‌കർ അലി (32) എന്നിവരെയാണ് ജില്ലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്‌ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
മാസ്ക് പോലും ധരിക്കാതെ 6 കിലോ കഞ്ചാവുമായി ‘പിക്കപ്പ്’
2020 ഏപ്രിൽ 29ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ബേക്കൽ ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന കൊറോണ കാലത്ത് മാസ്‌ക് ധരിക്കാതെയും ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയുമാണ് പ്രതികൾ പിക്കപ്പ് ഓട്ടോയിൽ ആറ് കിലോ കഞ്ചാവുമായി വിൽപ്പനയ്ക്കായി എത്തിയത്.
അന്ന് ബേക്കൽ എസ്‌ഐമാരായിരുന്ന പി. അജിത് കുമാർ, വേണുഗോപാൽ, പൊലീസുകാരായ പ്രസാദ്, ജയേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ റൂട്ട് മാറ്റി പിടികൂടിയത്.
കുറ്റപത്രവും വിധിപ്രസ്താവവും
ഇൻസ്പെക്ടർമാരായ പി. നാരായണൻ, നിസാം എസ്. എന്നിവർ അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ യു.പി. വിപിൻ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രൊസീക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ചന്ദ്രമോഹൻ ജി., അഡ്വ. ചിത്രകല എന്നിവർ ഹാജരായി.














Leave a Reply