കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് 16 വയസെന്ന് ആവർത്തിച്ച് മധ്യപ്രദേശ് പൊലീസ്; വിവാഹം അസാധുവെന്നും കോടതിയിൽ മറുപടി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ പ്രതിയാക്കിയിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ്. കേരളാ ഹൈക്കോടതിയിലാണ് മധ്യപ്രദേശ് പൊലീസിന്റെ മറുപടി. പെണ്‍കുട്ടിക്ക് ഇര എന്ന നിലയിലുളള സംരക്ഷണം നല്‍കാമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫർഹാൻ ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തു. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നേടാന്‍ രേഖകള്‍ തിരുത്തിയെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം. ഫര്‍ഹാന്‍ ഖാനെതിരെ പട്ടികജാതി പീഡന നിരോധന നിയമത്തിലെ കുറ്റവും ചുമത്തുമെന്നാണ് വിവരം. പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

ജനന രജിസ്ട്രാറുടെ മുന്നില്‍ വ്യാജ വിവരം നല്‍കി സര്‍ട്ടിഫിക്കറ്റ് നേടിയെന്നാണ് മധ്യപ്രദേശ് പൊലീസ് പറയുന്നത്. ഇതിന് ബിഎന്‍എസ് അനുസരിച്ച് വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തും. പെണ്‍കുട്ടിക്ക് പതിനാറ് വയസ് മാത്രമാണ് പ്രായം. സര്‍ട്ടിഫിക്കറ്റിലെ ജനന ദിവസവും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. പെണ്‍കുട്ടിയുടെ വിവാഹം അസാധുവാണ് എന്ന് മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു.

വ്യത്യസ്ത മതത്തിലുളളവര്‍ തമ്മിലുളള വിവാഹം ക്ഷേത്രത്തില്‍വെച്ച് നടത്തി. എന്നാല്‍ വിവാഹം നടത്തിയത് മതാചാര പ്രകാരമല്ല. മതാചാര പ്രകാരം അല്ലാത്ത വിവാഹത്തിന് നിയമസാധുതയില്ല. രജിസ്റ്റര്‍ ചെയ്ത വിവാഹത്തിനും നിയമ സാധുതയില്ല എന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിക്കൊപ്പം യുവാവ് ഒരുമിച്ച് താമസിക്കുന്നത് കുറ്റകരമാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *