മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ദുരന്ത ഭൂമിയില്‍ നിന്ന് വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയില്‍ നിന്ന് വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഒരു തലയുടെ ഭാഗവും കൈയ്യുടെ ഭാഗങ്ങളാണ് ലഭിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റര്‍ അപ്പുറത്തുള്ള പറമ്പില്‍ നിന്നാണ് തലയുടെ ഭാഗം കണ്ടെത്തിയത്. ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് കൈയ്യുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവ തെരുവുനായ്ക്കള്‍ കൊണ്ടിട്ടതാകാമെന്നാണ് സംശയിക്കുന്നത്. മുണ്ടത്തികോട്ടെ പാട ശേഖരങ്ങളില്‍ രണ്ടിടത്തുനിന്ന് കൂടി ചെറിയ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദുരന്ത ഭൂമിയില്‍ തെരച്ചില്‍ തുടരുകയാണ്.

കെഡാവര്‍ നായ്ക്കളുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. 10 പേര്‍ അടങ്ങുന്ന സംഘങ്ങളായി തിരഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ സമീപത്തെ വീടുകളുടെ പരിസരങ്ങളിലും പരിശോധിക്കും. നാട്ടുകാരുടെ സഹായത്തോടെയാകും പരിശോധന. അതേസമയം, അപകട മേഖല ലഭിച്ച ശരീര ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം നാളെ മുതല്‍ ലഭ്യമാകും. മുണ്ടത്തിക്കോട് ദുരന്തഭൂമിയില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന എളുപ്പമാക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൊബൈല്‍ ഡിഎന്‍എ ടെസ്റ്റിംഗ് യൂണിറ്റ് എത്തിയിട്ടുണ്ട്. നിലവില്‍ 29 ശരീരഭാഗങ്ങളില്‍ നിന്നും തിരിച്ചറിയാത്ത മൃതദേഹത്തില്‍ നിന്നുമാണ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. നാളെ മുതല്‍ പരിശോധന ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *